- 1 അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും
- 2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും
- 3 തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
- 4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
- 5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ്ദേശത്തുവെച്ചു മരിച്ചു.
- 6 അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
- 7 മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
- 8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ്സമഭൂമിയിൽ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
- 9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
- 10 എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
- 11 എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ
- 12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.
Deuteronomy 34
- Details
- Parent Category: Old Testament
- Category: Deuteronomy
ആവർത്തനം അദ്ധ്യായം 34