- 1 എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!
- 2 ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവൻ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.
- 3 എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവൻ കാൽകൊണ്ടു ചവിട്ടിക്കളയും.
- 4 ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവൻ ഉടനെ പറിഞ്ഞുതിന്നുകളയുന്നതുമായ അത്തിപ്പഴം പോലെ ഇരിക്കും.
- 5 അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും
- 6 ന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതിൽക്കൽവെച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
- 7 എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
- 8 മേശകൾ ഒക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.
- 9 “ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നതു? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിപ്പാൻ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
- 10 ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ,
- 11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും.
- 12 ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവർ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.
- 13 ആകയാൽ അവർ ചെന്നു പിറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.
- 14 അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേൾപ്പിൻ.
- 15 ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ.
- 16 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.
- 17 ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവെക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴിക്കി കൊണ്ടുപോകും.
- 18 മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനിൽക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകർന്നു പോകും.
- 19 അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേൾക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.
- 20 കിടക്ക ഒരുത്തന്നു നിവിർന്നു കിടപ്പാൻ നിളം പോരാത്തതും പുതെപ്പു പുതെപ്പാൻ വീതി പോരാത്തതും ആകും.
- 21 യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേൽക്കയും ഗിബെയോൻ താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.
- 22 ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങൾ പരിഹാസികൾ ആയിരിക്കരുതു; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
- 23 ചെവി തന്നു എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവെച്ചു എന്റെ വചനം കേൾപ്പിൻ.
- 24 വിതെപ്പാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടെച്ചുകൊണ്ടിരിക്കുന്നുവോ?
- 25 നിലം നിരപ്പാക്കീട്ടു അവൻ കരിഞ്ജീരകം വിതെക്കയും ജീരകം വിതറുകയും കോതമ്പു ഉഴവു പൊളിയിലും യവം അതിന്നുള്ള സ്ഥലത്തും ചെറുകോതമ്പു അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?
- 26 അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
- 27 കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.
- 28 മെതിക്കയിൽ ധാന്യം ചതെച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവൻ അതിനെ ചതെച്ചുകളകയില്ല.
- 29 അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.
Isaiah 28
- Details
- Parent Category: Old Testament
- Category: Isaiah
യെശയ്യാ അദ്ധ്യായം 28