wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ലേവ്യപുസ്തകംഅദ്ധ്യായം 9
  • 1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,
  • 2 അഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
  • 3 എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻ കുട്ടിയെയും
  • 4 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.
  • 5 മോശെ കല്പിച്ചവയെ അവർ സമാഗമനക്കുടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
  • 6 അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
  • 7 അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അർപ്പിച്ചു അവർക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
  • 8 അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു;
  • 9 അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
  • 10 പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  • 11 അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
  • 12 അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  • 13 അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
  • 14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
  • 15 അവൻ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.
  • 16 അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു.
  • 17 അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
  • 18 പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  • 19 കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
  • 20 അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
  • 21 എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
  • 22 പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.
  • 23 മോശെയും അഹരോനും സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
  • 24 യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.