- 1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- 2 യിസ്രായേൽ മക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.
- 3 യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
- 4 അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ.
- 5 അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.
- 6 അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ.
- 7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
- 8 അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ.
- 9 യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
- 10 രൂബേൻ പാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.
- 11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- 12 അവന്റെ അരികെ ശിമെയോൻ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
- 13 അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
- 14 പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
- 15 അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
- 16 രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
- 17 പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവർ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
- 18 എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.
- 19 അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ.
- 20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.
- 21 അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ.
- 22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻപ്രഭു ആയിരിക്കേണം.
- 23 അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 24 എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
- 25 ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- 26 അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
- 27 അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
- 28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ.
- 29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
- 30 അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
- 31 ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
- 32 യിസ്രായേൽമക്കളിൽ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നേ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേർ ആയിരുന്നു.
- 33 എന്നാൽ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
- 34 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.
Numbers 02
- Details
- Parent Category: Old Testament
- Category: Numbers
സംഖ്യാപുസ്തകം അദ്ധ്യായം 2