wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സങ്കീർത്തനങ്ങൾഅദ്ധ്യായം 66
  • 1 സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;
  • 2 അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ.
  • 3 നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
  • 4 സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.
  • 5 വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
  • 6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
  • 7 അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.
  • 8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
  • 9 അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
  • 10 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
  • 11 നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
  • 12 നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
  • 13 ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
  • 14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
  • 15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
  • 16 സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
  • 17 ഞാൻ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
  • 18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.
  • 19 എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
  • 20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.